Skip to main content

മാവ്

അന്നും പതിവു പോലെ അയാള്‍ ഒരു പിടി അരിയുമായി ആ മാഞ്ചുവട്ടിലേക്കു നടക്കുമ്പോള്‍, പൊട്ടിയ ഓട്ടുമണിയുടെ കലമ്പല്‍ പോലെ ഭാര്യയുടെ വാക്കുകള്‍ കാതില്‍ വീണു.
"കഞ്ഞി വെക്കാന്‍ ഇല്ലെങ്കിലും അവറ്റകള്‍ക്ക് കുറവു വരുത്തരുത്. കിളികളെ ഊട്ടാത്രെ"
ഇതിപ്പൊള്‍ ഒരു പതിവായല്ലൊ എന്നയാള്‍ മനസില്‍ കരുതി. അവളെ പറഞ്ഞിട്ടും കാര്യമില്ല. ജീവിതയാഥാര്‍ഥ്യങ്ങളുടെ തീച്ചൂട് അവളെ പൊള്ളിക്കുന്നുണ്ട്. കാലത്തിന്റെ കുത്തൊഴുക്കില്‍ മൗനത്തിന്റെ വല്‍മീകം അയാള്‍ക്കൊരു തണലായതും അവള്‍ക്ക് സഹിക്കാനാവുന്നതല്ല. എന്നിട്ടും ചേക്കെറാന്‍ അന്തിക്കു വന്നെത്തുന്ന കിളിയെ പോലെ അലഞ്ഞു തളര്‍ന്ന് അയാള്‍ കൂടണയുമ്പൊള്‍, എല്ലാം മറന്ന് പുഞ്ചിരിച്ച് സ്വീകരിക്കാന്‍ അവള്‍ക്കേ കഴിയൂ.
ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലൊ ജീവിതം. തെല്ലു നഷ്ടബോധത്തോടെ അയാള്‍ ഓര്‍ത്തു. ഉല്ലാസപറവകളെ പോലെ ആടിപാടി നടന്ന ഒരു കാലം . ജോലി, കുടുംബം, കുട്ടികള്‍. ഒക്കെ. ഒരാവേശത്തില്‍, മുന്‍പിന്‍ ആലോചിക്കാതെ തൊഴില്‍ സമരത്തിനു ചാടിപുറപ്പെട്ട് അകെയുള്ള വരുമാനം നഷ്ടപ്പെടുന്നതു വരെ. നേതാക്കന്മാരുടെ മോഹനവാഗ്ദാനങ്ങള്‍ ജലരേഖകള്‍ മാത്രമാണെന്ന് എന്തേ തിരിച്ചറിഞ്ഞില്ല? സമരവും പ്രകടനവും നടത്തി, ജോലി ഒരിക്കല്‍ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷിച്ച് നഷ്ടപ്പെടുത്തിയ യൗവനം ഇനി ഒരിക്കലും തിരിച്ചു വരാതവണ്ണം നഷ്ടപ്പെട്ടു പോയപ്പൊള്‍, വിധിയുടെ മുന്നില്‍ പകച്ചു നിന്നുപോയ മനസിന്റെ മുറിപ്പാട് ഉണങ്ങുവാന്‍ കാലങ്ങള്‍ തന്നെ വേണ്ടി വന്നു. അന്നും ഈ മാവും അതിലെ കിളികളും മാത്രം ഒരു സാന്ത്വനം നല്‍കിയിരുന്നു. വീടിനുള്ളില്‍ ചിലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കുന്നതു കണ്ട് ഭാര്യ കളിയാക്കി വിളിച്ചതാണ് "പരിതസ്ഥിതി വാദി" എന്ന്.
പക്ഷെ ഈ തൊടിയോടും, ഇതിലെ മരങ്ങളൊടും ഒരു ആത്മബന്ധം തന്നെയാണ്. അതു കൊണ്ടാണല്ലൊ,മൂക്കോളം കടം വന്നു മൂടിയിട്ടും, സ്വത്തുക്കള്‍ ഓരോന്നായി അന്യാധീനപ്പെട്ടപ്പോഴും, ഈയൊരു മാവു മാത്രം വില്‍ക്കാന്‍ തയ്യാറാവാഞ്ഞത്. മുത്തശ്ശന്റെ കാലത്തു മുതല്‍ ഒരുപാടു മാമ്പഴം തന്നും, കിളികള്‍ക്കു വിരുന്നൂട്ടിയും, അവയ്ക്ക് കൂടുകൂട്ടാന്‍ ചില്ലകള്‍ നീട്ടിയും "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന പോലെ ഈ മാവ് നിലകൊണ്ടിരുന്നു. ഇതിന്റെ ചുവട്ടില്‍ വെച്ചാണ് ആദ്യമായി സുമയുടെ കൈകളില്‍ തൊട്ടത്. ആദ്യമായി അവളെ ചുംബിച്ചത്. പിന്നെ ആശുപത്രിയുടെ മണവും കത്തുന്ന ചന്ദനത്തിരികളുടെ പുകച്ചൂടും തിങ്ങിനിറഞ്ഞ മുറിയില്‍ അവളുടെ മ്യുതദേഹം ഉപേക്ഷിച്ച് ഓടി വന്നപ്പോള്‍ സാന്ത്വനസ്പര്‍ശമായി ഉണ്ടായിരുന്നതും ഇതേ മാവു തന്നെ ആയിരുന്നു. മരക്കച്ചവടക്കാരന്‍ കുഞ്ഞൂട്ടി വന്ന് "നായരേ, നിങ്ങടെ കടവും വീടും, എനിക്കു പത്തു പൈസാ തടയുവേം ചെയ്യും. കൊടു നായരേ" എന്നു പറഞ്ഞു പിന്നാലെ നടന്നിട്ടും "പിന്നെ താന്‍ ചാവുമ്പൊള്‍ കത്തിക്കാന്‍ നിര്‍ത്തിക്കോ" എന്നു പരിഹസിച്ചു പറഞ്ഞതും ഒക്കെ നിസ്സാരമായി ചിരിച്ചു തള്ളി. പക്ഷെ അന്ന് വൈകുന്നേരം "എന്റേം പിള്ളാരെടേം ശവം കണ്ടാലും നിങ്ങള്‍ക്ക് മതിയാവൊ? ഇനി കടക്കാരുടെ മുന്നില്‍ നാണം കെടാന്‍ ഇയ്ക്കു വയ്യ" എന്നു ഭാര്യ നെഞ്ചലച്ചു കരഞ്ഞപ്പോള്‍, ഇതു വരെ കെട്ടിയുറപ്പിച്ചു മനസില്‍ നിര്‍ത്തിയിരുന്നതൊക്കെ കുത്തിയൊലിച്ചു പോകുന്നത് അയാളറിഞ്ഞു.
സുമ തന്നോട് ക്ഷമിക്കും. മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അമ്മായിയെ കാണാന്‍ എന്ന വ്യാജേന വന്നപ്പോള്‍, ഒരുപാടു നേരം ഈ തണലില്‍ ഇരുന്ന്‍ സ്വപ്നങ്ങള്‍ നെയ്ത് കൂട്ടിയപ്പോള്‍ അവള്‍ പറഞ്ഞതാണ് "രവീട്ടാ, നമുക്ക് ഈ മാവില്‍ ഒരു വലിയ ഊഞ്ഞാല്‍ കെട്ടണം. മുകളില്‍ നിന്നും താഴെ വരെ പൂമാലകള്‍ കോര്‍ത്ത് ഭംഗിയാക്കി, നിലാവുള്ള രാത്രികളില്‍ നമുക്കു രണ്ടു പേര്‍ക്കും മാത്രമായി അതിലിരുന്ന്, കഥ പറഞ്ഞ്....."
"രവീട്ടാ.."
അയാള്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"എത്ര നേരമായി ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്? നേരെന്തായീന്ന് വല്ല പിടീണ്ടോ?"
അയാള്‍ തല കുലുക്കി.
"വരൂന്നെ. അതൊ മാവിനോട് യാത്ര പറയുകയാണോ? നാളെ കുഞ്ഞൂട്ടി ആളുമായി വരും."
"നീ പൊയ്കോ. ഞാന്‍ ദാ വരണു"
അവളുടെ മുഖം തെളിയുന്നത് ആ അരണ്ട വെളിച്ചത്തിലും അയാള്‍ തിരിച്ചറിഞ്ഞു. വല്ലപ്പോഴും ആണല്ലൊ എന്തെങ്കിലും ഒന്നു സംസാരിക്കുന്നത്. മൗനത്തിന്റെ കരിമ്പടത്തില്‍ ഹ്യദയം ഒളിപ്പിച്ച് ശീലമായിരിക്കുന്നു.
നടന്നു നീങ്ങുന്ന അവളെ നോക്കിയിരുന്നപ്പോള്‍ അയാളുടെ മനസ്സില്‍ ഒരു നൊമ്പരം വിങ്ങി. പാവം. എന്തെല്ലാം അനുഭവിച്ചു? ഒരു പാടു നാളുകള്‍ക്ക് ശേഷമാണ് അവളുടെ മുഖം ഒന്നു തെളിയുന്നത്. ഇനിയെങ്കിലും അവളെ വിഷമിപ്പിക്കരുത്. മൗനത്തിന്റെ, വിരക്തിയുടെ കമ്പളം നീക്കണം. അയാള്‍ മനസില്‍ കരുതി. മെല്ലെ എണീറ്റ് നടക്കാന്‍ ആഞ്ഞപ്പോളാണയാള്‍ ഓര്‍ത്തത്. തിരിഞ്ഞു നടന്ന് അയാള്‍ ആ മാവിനെ തൊട്ടു. യാത്ര പറയുമ്പോലെ നിശബ്ദമായി തലയാട്ടി. വീണ്ടും തിരിഞ്ഞു നടക്കുമ്പോള്‍, കൊലുസിന്റെ കിലുക്കം കേട്ടുവൊ? കുപ്പിവളകണിഞ്ഞ ഒരു കൈ മെല്ലെ യാത്ര ചൊല്ലിയോ? നിറഞ്ഞ മിഴികള്‍ തുടച്ച് അയാള്‍ വീട്ടിലേക്ക് നടന്നു.
കഞ്ഞി കുടിക്കുമ്പോഴും അവള്‍‍ പാത്രങ്ങള്‍ കഴുകുമ്പോഴും അയാള്‍ കൂടെ നടന്ന്‍ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. അവള്‍ വര്‍ഷങ്ങള്‍ക്കു ശേഷം അയാളുടെ പഴയ മുഖം കാണുകയായിരുന്നു. അതീവസന്തോഷത്തോടെ അവള്‍ അയാളുടെ മാറില്‍ തല വെച്ചുറങ്ങി.
*********
"എന്താ നായരുടെ വീട്ടില്‍ ഒരാള്‍കൂട്ടം?"
"അപ്പൊ, കുഞ്ഞൂട്ടി ഒന്നും അറിഞ്ഞില്ലെ? രവീന്ദ്രന്‍ നായര് മരിച്ചു. ശവം ആ മാഞ്ചുവട്ടിലാ കെടക്കണത്രെ. പിന്നെ അടുത്ത് കുറെ പൂക്കളും, ഒരു പൊട്ടിയ ഊഞ്ഞാലും കിടപ്പുണ്ടത്രെ."

Comments

  1. Bet365 Legalbet
    bet365 is a global online gaming company that was established in 바카라사이트 1999. The company 다파벳 is licensed by the UK Gambling Commission (UKGC). Licensed by the fun88 vin UK Gambling

    ReplyDelete

Post a Comment

Popular posts from this blog

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഇത് 2007 ഏപ്രിൽ 24 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ് ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു. "അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ, "വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി. ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്ന...

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്. ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്...

കനലിന്റെ ആത്മാവ്

അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ്  കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ  കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന  നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ  പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം  മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ  കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...