Skip to main content

സെഞ്ചുറി വീരന്‍

ഇത് 2007 ഏപ്രിൽ 2 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ്

മധ്യവേനല്‍ അവധി വന്നാല്‍ പിന്നെ എന്റെ നാട്ടില്‍ ഒരൊറ്റ കണ്ടവും ഒഴിവുണ്ടാവില്ല. പിള്ളേരുസെറ്റ് രാവിലെ തന്നെ, മടലും പന്തും മൂന്നു കുറ്റിയും ആയി വയലായ വയലെല്ലാം കൈയടക്കും. ഷെയ്ന്‍ വോണ്‍ പോലും അന്തം വിട്ടു പോകുന്ന അത്ര റ്റേണിംഗ് ആണെല്ലാവര്‍ക്കും.കാരണം?
കൊയ്തു കഴിഞ്ഞ പാടത്തെ കുഴികളില്‍ പന്ത് വീണാല്‍ പിന്നെ അതെങ്ങോട്ടു പോകും എന്ന് എറിഞ്ഞവനു പോലും അറിയില്ലല്ലോ...അങ്ങനെ ഒരു വേനലവധി. ഉച്ച വരെ വണ്‍ഡേ കളിച്ചു മടുത്തപ്പൊള്‍ ഞങ്ങള്‍ ടെസ്റ്റ് കളിക്കാം എന്നു തീരുമാനിച്ചു. എന്നു വെച്ചാല്‍ ഫൈവ് ഡേയ്സ് കളി എന്നല്ല, എല്ലാവരും ഔട്ട് ആകുന്നതുവരെ. മിക്കവാറും എല്ലാവരും സച്ചിനും, സെവാങ്കും ഒക്കെ ആയതു കാരണം, ടെസ്റ്റ് തീരാനും വലിയ സമയം എടുത്തിരുന്നില്ല.
അങ്ങനെ ഞാനും ബെന്‍സി എന്ന സുഹ്രുത്തും ബാറ്റിങ്ങ് നടത്തിക്കൊണ്ടിരിക്കുന്നു. ഇടക്കൊന്നു പറയട്ടേ, ബെന്‍സിയുടെ മെയിന്‍ സ്വിച്ച്, അഥവാ തന്തപ്പടിയെ ഒരു ലോക്കല്‍ ബിന്‍ ലാദന്‍ എന്ന രീതിയില്‍ ആണ് അവനും കീഴെയുള്ള കുരുപ്പുകളും കണ്ടിരുന്നത്. കാരണം മറ്റൊന്നുമല്ല, നല്ല പെട ചന്തിക്ക് ക്രമമായും, പ്രത്യേക കാരണം ഒന്നും ഇല്ലാതെയും മുറക്ക് കിട്ടിക്കൊണ്ടിരുന്നതിലായിരുന്നു.
അങ്ങനെ ബാറ്റിങ് നല്ല രീതിയില്‍ പുരോഗമിക്കുന്നു. ബെന്‍സി, സെഞ്ചുറിയിലേക്കു കുതിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റേഴ്സിനെ പോലെ തന്നെ, ഞങ്ങളും സ്വന്തം റെക്കോര്‍ഡുകള്‍ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്.
അപ്പൊഴാണു ആ ഹാര്‍ട്ട്-ബ്രേക്കിംഗ് കാഴ്ച ബെന്‍സി കാണുന്നത്. അക്കരെ റോഡിലൂടെ അതാ സ്വന്തം പ്രൊഡ്യൂസര്‍ നടന്നു വരുന്നു. സെഞ്ചുറി കൈയെത്തും ദൂരത്ത്. എന്തു ചെയ്യും? ഏതാണ്ട് അഞ്ചു മിനിട്ട് എടുക്കും അദ്ദേഹം അടുത്തെത്താന്‍. ശത്രു സേനയെ മുന്നില്‍ കണ്ടാലും സ്വന്തം പാളയം വിട്ടിട്ടൊടാത്ത ധീര സൈനികനേ പോലെ ബെന്‍സി ക്രീസില്‍ തന്നെ നിന്നു. അവസാന നിമിഷം വരെ. ഒരു ഫോര്‍ അടിച്ചു സെഞ്ചുറി കമ്പ്ലീറ്റ് ചെയ്തതും പുറകില്‍ നിന്ന് അടി വീണതും ഒരുമിച്ചായിരുന്നു. അന്ന് അവന്‍ ബാറ്റും പൊക്കി ഓടിയത് സെഞ്ചുറി അടിച്ച ആഹ്ലാദത്തിനായിരുന്നൊ, അതോ അടിയുടെ വേദന ആയിരുന്നൊ? പിന്നീട് ഒരു ദിവസം അതു ചൊദിച്ചതിന് അവന്‍ ആ പാടം മുഴുവനും ഇട്ടോടിച്ചു.
പിറ്റേന്നു വീണ്ടും ഗ്രൗണ്ടില്‍ കണ്ടപ്പൊള്‍ ഞാന്‍ ചൊദിച്ചു;"തന്തയാര്‍ ഇന്നലെ ഒരു പാടു മെതിച്ചു, അല്ലെ?""നാലു തൊഴി കിട്ടിയാലെന്നാ, സെഞ്ചുറി അടിച്ചില്ലേ"
അവന്റെ മറുപടി കേട്ട് "കിറുക്കറ്റ്" എന്നൊ മറ്റൊ ഞാന്‍ പറഞ്ഞു എന്നാണ് അവന്‍ ഇപ്പൊഴും പറഞ്ഞു നടക്കുന്നത്

Comments

Popular posts from this blog

ഒരു ഭൂഖണ്ഡാന്തര രക്ഷാ ദൌത്യം

ജപ്പാനിലെ ഫുകുഷിമ തടാകത്തിന്റെ കരയിൽ, തടാകത്തിന്റെ ശാന്തതയും നീലപരപ്പും ആസ്വദിച്ചു നിൽകുകയായിരുന്നു ഞാൻ. ഹോവർബൈക്ക് ഓഫ് ചെയ്ത് തൊട്ടടുത്ത് നിർത്തിയിരുന്നു. കുറച്ചങ്ങ് വടക്ക് മാറി തല ഉയർത്തി നിൽകുന്ന ബന്ദയി അഗ്നിപർവതത്തിന്റെ വായിൽ നിന്നും ഇടയ്ക്കിടെ ചാരവും പുകയും ഉയർന്നു കൊണ്ടിരുന്നു. പർവതം നൂറ്റാണ്ടുകൾക്ക് മുന്പ് വലിച്ച ഭീമൻ ഇ-ചുരുട്ടിന്റെ പുകയാവും അതെന്ന് ഞാൻ തമാശ രൂപേണ ഓർത്തു.  ഒരു ചെറു പുഞ്ചിരി എന്റെ അധരങ്ങളിൽ തത്തി കളിക്കുന്നത് ഞാനറിഞ്ഞു. പക്ഷേ പുരാതന കാലത്ത് എങ്ങോ ഇവിടെ നടന്നു എന്നു പറയെപ്പടുന്ന ആണവ ദുരന്തം ഓർത്തപ്പോൾ എന്റെ ചിരി മെല്ലെ മാഞ്ഞു.  ഹോവർബൈക്ക് എന്നു വിളിക്കും എങ്കിലും എന്റെ വാഹനം വെറുമൊരു ബൈക്ക് മാത്രം അല്ല. രണ്ടു പേർക്ക് അടുത്തടുത്ത് ഇരിക്കുവാനും ഇരുന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് പാസ്സഞ്ചർ പ്രൊട്ടക്ഷൻ (ശരീരത്തെ പൊതിയുന്ന ഗ്രാഫീൻ മെഷ്), ആട്ടോ-ഹെഡ് ലോക്ക് എന്നിവയൊക്കെ ഉള്ള, പറക്കുമ്പോൾ തന്നെ സാറ്റലൈറ്റ് (ഓൺ-ദി-ഗോ) ചാർജിങ് ഒക്കെ ഉള്ള പുതിയ മോഡൽ ആണ്. എന്നെ തഴുകി കടന്നു പോയ മാരുതനിൽ വെണ്ണീറിന്റെ ചുവയും  പുകയുടെ ചവർപ്പും തിരിച്ചറിഞ്ഞ നിമിഷം കുടയെടുക്കാൻ എന്നെ...

കനലിന്റെ ആത്മാവ്

അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ്  കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ  കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന  നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ  പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം  മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ  കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...