അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ് കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...