Skip to main content

ഒരു മദ്യപാന കുറിപ്പ്

ഇത് 2007 ഏപ്രിൽ 29  മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ്

"മദ്യപാനം സര്‍വ്വ ധനാല്‍ പ്രധാനം" എന്ന തത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരു സെറ്റപ്പില്‍ ആണ് എന്റെ യൗവനം / കൗമാരം ചിലവഴിക്കപ്പെട്ടത്. അതിന്റെതായ ചില ഗുണങ്ങള്‍ കിട്ടിയതില്‍ എന്നെ തെറ്റു പറയാമൊ?

ജനനം, മരണം, കല്യാണം, പതിനാറ്, നാല്പ്ത്തൊന്ന്, പിറന്നാള്‍, വിവാഹ വാര്‍ഷികം, പാലു കാച്ചല്‍, പെണ്ണ് കാണല്‍, എന്നു വേണ്ടാ, ഒരു മനുഷ്യ ജീവിതത്തിലെ ഒരു മാതിരി പ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും മദ്യം ഇല്ലാത്തൊരു അവസ്ഥ പിള്ളേരുസെറ്റിന് ചിന്തിക്കാവുന്നതില്‍ അപ്പുറമായിരുന്നു. പ്രത്യെകിച്ച് ഒരു കാരണം ഇല്ലെങ്കില്‍ "വെരുതെ ഇരുന്നു ബോറടിക്കുന്നു, ഒരു പൈന്റ് അടിച്ചു കളയാം" എന്നു പറഞ്ഞു വെള്ളമടിക്കുന്ന കൂട്ടരാണ് എന്റെ നാലുപാടും. "ഓസിന് കിട്ടിയാല്‍ ആസിഡും അടിക്കും" എന്ന പോളിസിയുമായി നടക്കുന്ന കശ്മലന്‍മാര്‍ അല്ലെങ്കില്‍ "ചുമ്മാതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നു കളയാം" എന്നു കരുതി, "ഇന്നത്തെ ഇര ആരാണാവോ?" എന്നു തേടി നടക്കുന്ന കഴുകന്‍ മാരുടെ നാട്.ജവാന്‍, ഈഗിള്‍, സല്‍സാ, പുല്ലുപറിയന്‍, മണവാട്ടി തുടങ്ങിയ നാമധേയങ്ങള്‍ വളരെ ബഹുമാനത്തോടെ മാത്രം ഉച്ചരിക്കുന്ന മഹത്തായ നാട്.ഒരു നേരം വീട്ടിലേക്ക് അരിവാങ്ങിച്ചില്ലെങ്കിലും, ഡെയിലി ഒരു പൈന്റ് അടിക്കാതെ പോകാത്ത മഹാന്മാര്‍ ധാരാളം ഉള്ള നാട്.

ഇത്രയും പറഞ്ഞത് എന്റെ നാടിന്റെ ഒരു കപ്പാസിറ്റി അറിയിക്കാന്‍ വേണ്ടി മാത്രം ആണ്. ഒരു പൈന്റില്‍ താഴെ അടിക്കുന്നവന്‍ വെറും ശിശു എന്നു പറഞ്ഞ് മാറ്റി നിര്‍ത്തുന്ന പാരമ്പര്യം ആണ് അവിടുത്തേത്. അങ്ങനെ ഇരിക്കെ ഞങ്ങളുടെ അയല്‍ത്തേ ചേച്ചിയുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് വന്നെത്തി. അവരുടെ വീട്ടില്‍ തന്നെ "ഒരു സമരത്തിനുള്ള പിള്ളങ്ങള്‍" ഉള്ളതുകൊണ്ടും, അതില്‍ മുക്കാലും എന്റെ സുഹ്രുദ് വലയത്തിലുള്ളതു കൊണ്ടും, സ്വാഭാവികമായും തലേന്നു രാത്രിയിലെ "ചിറമം" എന്റെ കൂടി ഉത്തരവാദിത്വം ആയി. വെറുതെ ഒന്നു സൂപ്പര്‍ വൈസ് ചെയ്താല്‍ മതി എന്നു പറഞ്ഞതു കൊണ്ട് ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ സഹകരിച്ചു വരുകയായിരുന്നു. ഈചേച്ചിയുടെ അനിയത്തിയുടെ ഭര്‍ത്താവും അന്നേ ദിവസം ഹാജരായിരുന്നു. ഏതാണ്ട് 8-8:30 ആയിക്കാണും, ഈ ശനിയന്‍ എന്നെ വട്ടം പിടിച്ചു.
"എന്നാടെയ്, ഒന്നും ഇല്ലേ?"എന്നെക്കാള്‍ ഒരു പത്തു പതിനഞ്ച് വയസ് മൂപ്പുള്ള കാര്‍ന്നോരാണ്, ബഹുമാനത്തോടെ ഈയുള്ളവന്‍ തല ചൊറിഞ്ഞുകൊണ്ട് മൊഴിഞ്ഞു
"അച്ചായാ, അതിപ്പോ ഞാനെങ്ങനെയാ...."
"ഏതിപ്പം എങ്ങനെയാ? ഒരു കുപ്പി അടിക്കാതെ എങ്ങനെയാ ചോറു ഇറങ്ങുന്നെ?"
ചക്രവ്യൂഹത്തില്‍ അകപ്പെട്ട അഭിമന്യുവിനെപ്പോലെ ആയിരുന്നു എന്റെ അവസ്ഥ. കൈ കൊടുത്താല്‍ നാളെ ചേച്ചി എന്നെ കൊല്ലും. ഒഴിയാന്‍ ശനിയന്‍ സമ്മതിക്കുന്നുമില്ല.
"സിവില്‍ സപ്പ്ലൈ ഇപ്പോള്‍ അടച്ചു കാണും. നമുക്കു നാളെയാക്കാം"
"ഏന്റെ പട്ടിക്കു വേണം നാളെ. നീ പോയി ചേച്ചിയോട് കാര്യം പറ. ഞാന്‍ പറഞ്ഞു എന്നു പറ. നിനക്കും 2 എണ്ണം അടിക്കണ്ടേ?"
പ്രലോഭനത്തില്‍ വീണു. ചേച്ചിയോട് ചോദിച്ചാല്‍ തെറി ഉറപ്പായതു കൊണ്ട്, കൈയിലിരുന്ന കാശ് കൊടുത്ത് ഞാന്‍ സാധനവുമായി വന്നു. അച്ചായന്‍ മൂട്ടില്‍ മുള്ളു തറച്ചത് പോലെ വരാന്തയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. എന്നെ കണ്ടതും
"എന്നാടെയ് ഇത്രയും താമസിച്ചത്" എന്നൊരു ചോദ്യം
"തന്റെ ഭാര്യയുടെ അമ്മായി അപ്പന്‍ അല്ലല്ലോ സിവില്‍ സപ്ലൈസ് നടത്തുന്നത്" എന്നൊരു ഊറ്റന്‍ മറുപടി നാവിന്‍ തുമ്പില്‍ വന്നെങ്കിലും, വെള്ളമൊഴിക്കാതെ, "നീറ്റ്" അടിക്കുന്നതു പോലെ ഞാനതു വിഴുങ്ങി.
"ഭയങ്കര ക്യൂ ആയിരുന്നു അച്ചായാ" എന്നു പറഞ്ഞ് ഞാന്‍ സാധനം വരാന്തയുടെ താഴെ ആരും കാണാതെ വച്ചു. ഇറച്ചി വാങ്ങി പോവുന്നവന്റെ പിന്നാലെ പട്ടി നടക്കുന്നതു പോലെ അച്ചായന്‍ എന്റെ പിന്നാലെ തൂങ്ങാന്‍ തുടങ്ങി.
"ടേയ്, കുറച്ചു വെള്ളോം 2 ഗ്ലാസും ഇത്തിരി അച്ചാറും ഇങ്ങോട്ട് എടുക്കടെയ്"
ഒരു ചിന്ന കുളന്തൈ അതു വഴി പാസ്സ് ചെയ്തപ്പൊള്‍, അവനെ വിളിച്ചു സാധനം ഒക്കെ അറേഞ്ച് ചെയ്തു. ആരും കാണാതെ ഒരു മൂലക്ക് സെറ്റപ്പ് ആക്കി. പൊതി അഴിച്ചപ്പൊള്‍ അച്ചായന്‍ ഒരു ചാട്ടം. "ഇതെന്താ ഒരു പൈന്റോ?"
ഞാന്‍ കരുതി അതു കൂടിപ്പോയതായിരിക്കും.
"സാരമില്ല, ബാക്കി അച്ചായന്‍ നാളെ കീറിക്കോ"
അച്ചായന്‍ കിലുക്കത്തിലെ ജഗതിയെ പോലെ ഒരു ഡയലൊഗ്.
"അപ്പൊ നീ അടിക്കുന്നില്ലെ?" അതു ശരി, പാതിരായ്ക്ക് പോയി വാങ്ങച്ചതും പോരാ, ഞാന്‍ അടിക്കുന്നില്ലെ എന്ന്. ആ കുപ്പി എടുത്ത് ആ മാണത്തലയ്ക്ക് ഒരെണ്ണം കൊടുക്കാനാ തോന്നിയത്.
"ഏടെയ് ഞാനൊക്കെ ഒരൊറ്റ കുപ്പി അടിക്കുന്ന ആളാ, എന്റെ ചേട്ടന്‍ കൊണ്ടു വരുന്ന സ്കോച്ച് ഒക്കെ ഞാന്‍ ഒറ്റ ഇരിപ്പിനു തീര്‍ക്കും. ആ എനിക്കാ ഈ പൂക്കാണ്ടി, ഛെ!! ആശിച്ചും പോയി" എന്ന് എന്നെ കുറെ തെറി.ഞാന്‍ "കാശു കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിച്ച" അവസ്ഥയില്‍ ഒന്നും മിണ്ടാതെ നിന്നു.
"ഏന്തെങ്കിലും ആകട്ടെ, നീ ഒഴി" എന്ന് അച്ചായന്‍.
ഈ മാരണം പെട്ടെന്ന് പൂസാകട്ടെ എന്നു കരുതി ഞാന്‍ ഒരു കനത്ത പെഗ് തന്നെ ഒഴിച്ചു.
"ടേയ് നീ എന്താണ്‍ടെയ് ഈ കാണിക്കുന്നേ. അങ്ങോട്ട് ഒഴിക്കടെയ്"
ഗ്ലാസിന്റെ മുക്കാലും McDowels നിറഞ്ഞപ്പൊള്‍ തിരുവായ് മൊഴിഞ്ഞു.
"ആ, തത്കാലം നില്‍ക്കട്ടെ, പിന്നെ നീ അടിച്ചേച്ച് ബഹളം ഒന്നും വെച്ചേക്കല്ലേ"എന്നു പറഞ്ഞ് ഒരല്പ്പം വെള്ളവും ചേര്‍ത്ത് ഒരൊറ്റ വിഴുങ്ങ്! കണ്ടു നിന്ന എന്റെ കരളിന്റെ സര്‍ വ്വ കണക്ഷനും ലൂസായി. ഞാനും കൊച്ചാവാതിരിക്കാന്‍ ഒരു ചെറുത് അടിച്ചു. അങ്ങനെ വെറും അഞ്ചു മിനിട്ടില്‍ അച്ചായന്‍ പൈന്റ് കാലിയാക്കി!ഒരക്ഷരം മിണ്ടാതെ പുള്ളി മസില്‍ പിടിച്ചിരിക്കുന്നതു കണ്ടപ്പഴേ എനിക്കൊരു പന്തികേടു തോന്നി.
"അച്ചായാ, എന്നാ പറ്റി?"
"എഴിക്കൊന്നും ഇല്ലേടേ...." എന്നു പറഞ്ഞു തീരാന്‍ നിന്നില്ല, നയാഗ്രാ വെള്ളച്ചാട്ടം പോലെ ഒരു കിടിലന്‍ പൊതുവാള്‍! "ഗുലാം" എന്ന ഹിന്ദി സിനിമയില്‍ അമീര്‍ ഖാന്‍ പാഞ്ഞു വരുന്ന ട്രയിനിന്റെ മുന്നില്‍ നിന്നും എടുത്തു ചാടിയതു പോലെ, സമയത്ത് ചാടി മാറിയതു കൊണ്ട്, കളഭാഭിഷേകത്തില്‍ നിന്നും ഞാന്‍ മില്ലി മീറ്റര്‍ വ്യത്യാസത്തിനു രക്ഷപെട്ടു.കുടലും ആമാശയവും പുറത്തു വരുന്ന തരത്തിലുള്ള വാളിന്റെ ഒച്ചയില്‍ ഉറങ്ങാന്‍ കിടന്ന പല കുരുപ്പുകളും ഉണര്‍ന്ന് വെല്യ വായില്‍ കരഞ്ഞു എന്നാണു പിന്നെ പറഞ്ഞു കേട്ടത്. കാരണം അതു കേള്‍ക്കാന്‍ ഞാന്‍ ഉണ്ടായിരുന്നില്ല. ചേച്ചി കതക് തുറക്കുന്ന ആദ്യ ഒച്ചക്കു തന്നെ ഞാന്‍ തൊടി ചാടി ബൈക്ക് സ്റ്റാര്‍ട്ടാക്കി പറന്നു കഴിഞ്ഞിരുന്നു.
നാല് അഞ്ചു ദിവസങ്ങള്‍ക്കു ശേഷം, അച്ചായന്റെ ഭാര്യ എന്നെ വഴിയില്‍ വച്ച് കണ്ടു.
"എടാ പട്ടീ, നിനക്കൊക്കെ വേണമെങ്കില്‍ തന്നെ കേറ്റിയാല്‍ പോരെ? കുടുംബോം കുട്ടികളും ഉള്ളവരെ വെറുതെ വിടരുതോ? നശിച്ച കുറെ എണ്ണം എറങ്ങിക്കോളും കുടുംബം കലക്കാന്‍"
അന്ന് അയാളെ എന്റെ കൈയ്യില്‍ കിട്ടിയിരുന്നു എങ്കില്‍, ഇന്ന് ഇതെഴുതാന്‍ ഞാന്‍ മുഖ്യമന്ത്രിക്ക് പ്രത്യെക നിവേദനം നല്‍കേണ്ടി വന്നേനെ. ജീവപര്യന്തം തടവുകാരന് ഒരു ബ്ലോഗ് തുടങ്ങാന്‍ ഒരു പ്രത്യെക ഫണ്ട് അനുവദിക്കുന്നതിനുള്ള നിവെദനം.

Comments

Popular posts from this blog

മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ...

ഇത് 2007 ഏപ്രിൽ 24 മുംബൈ ജംഗ്ഷൻ എന്ന എന്റെ പഴയ ബ്ലോഗിൽ പോസ്റ്റിയതാണ് ഞാന്‍ മുംബായ്ല്‍ താമസിക്കുന്ന കാലം. വസായ് എന്ന് പറ‍ഞ്ഞാല്‍ മുംബായ് ക്ക് പുറത്തുള്ള ഒരു പട്ടിക്കാട് എന്നതിലുപരി, കൊടാനുകോടി മല്ലുകള്‍ വന്നു അടിഞ്ഞു കൂടിയിരിക്കുന്ന ഒരു കൊച്ചു പട്ടണം എന്നുകൂടി മനസിലാക്കി വരുന്ന കാലം. അങ്ങനെ ഈയുള്ളവനും അവിടെക്കു പറിച്ചു നടപ്പെട്ടു. "അങ്കവും കാണാം, താളിയും ഒടിക്കാം" എന്നു പറഞ്ഞതുപോലെ, "വാടകയും കുറവ്, നല്ല പെമ്പിള്ളാരേം കാണാം" എന്ന വിചാരത്തില്‍ താമസം തുടങ്ങി.ആദ്യ ദിവസം തന്നെ ഒരു പ്രതീക്ഷ അസ്തമിച്ചു. നല്ല പെമ്പിള്ളാര്‍ ഒക്കെ ഇപ്പളും നാട്ടില്‍ തന്നെയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യം മനസില്ലാ മനസ്സൊടെ അംഗീകരിച്ചു. "ജീവിക്കണ്ടെ" എന്ന വാസ്തവം മനസിലാക്കി ഇനി ഉള്ളതാകട്ടെ എന്നു കരുതി ജോലിക്ക് പോകാന്‍ തുടങ്ങി. ആദ്യ ദിവസം തന്നെ ശരീരത്തിലെ സകല മസിലുകളും, ആറു മാസം ആര്‍നൊള്‍ഡ് ഷ്വാസനെഗ്ഗെര്‍ ടെ കൂടെ ജിമ്മില്‍ പോയാലും ഇളകാത്ത സകല മസിലുകളും, ഒരൊറ്റ് ദിവസം ലോക്കല്‍ ട്രയിനിലെ യാത്രക്ക് ഇളകി. ഒരു സത്യം പറയണമല്ലോ, ആദ്യത്തേ ഒറ്റ ആഴ്ച്ത്തേ പ്രശ്നം മാത്രമെ ഉണ്ടായുള്ളൂ. പിന്നെ പിന്ന...

പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍.....

വസയ്-ല്‍ താമസിച്ചു വരുന്ന കാലം. ആദ്യ കാലത്തെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങള്‍ പിന്നീട് ശീലങ്ങള്‍ ആവുകയും, പിന്നെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്ന പ്രക്രിയ എന്റെ ജീവിതത്തിലും സംഭവിച്ചിരുന്നു. എന്റെ വകയില്‍ ഒരമ്മാച്ചന്‍ പണ്ടെന്നോടു പറഞ്ഞതു പോലെ, "കന്നു ചെന്നാല്‍ കന്നും കൂട്ടത്തില്‍" എന്ന പോലെ, എവിടെ ചെന്നാലും "വൈകുന്നേരം 2 എണ്ണം അടിച്ചില്ലേല്‍, രാത്രി മൂന്നു മണിക്ക് കക്കൂസില്‍ പോകാന്‍ തോന്നും" എന്നു പറയുന്ന സംഭവങ്ങളുമായുള്ള എന്റെ സഹവാസം (അമ്മാച്ചന്‍ ഉദ്ദേശിച്ചതും ഇതു തന്നെ), അവിടെയും അഭംഗുരം, നിര്‍ബാധം, നിര്‍ഭയം (ആരെ പേടിക്കാനാ?) തുടരുന്നു. വെള്ളിയാഴ്ച സന്ധ്യ എന്നൊന്നുണ്ടെങ്കില്‍, "തറവാട്ടില്‍" ഹാജര്‍ നിര്‍ബന്ധം. ശനിയാഴ്ച അവധി ആയതു കൊണ്ട്, ആ ടെന്‍ഷനും വേണ്ടാ.കൂടെയുള്ള പാഴുകള്‍, എന്നും രാവിലെ "അയ്യപ്പ ബൈജു" വിന്റെ പടം തൊട്ട് വണങ്ങി എഴുനേല്‍ക്കുന്ന ടൈപ്പ്. ആനന്ദലബ്ധിക്കിനിയെന്തു വേണം? പക്ഷെ എന്റെ നാട്ടിലെ ഒരു ആവറേജ് കുടിയന്റെ കപ്പാസിറ്റി ഇവര്‍ക്കില്ല എന്ന സത്യം, എന്നെ സ്വാഭാവികമായും നേത്യസ്ഥാനത്ത് പ്രതിഷ്ടിച്ചു. "പൈന്റില്ലാ രാജ്യത്ത്, 90 രാജാവ്...

കനലിന്റെ ആത്മാവ്

അഗ്നി അണയുന്ന നിമിഷം, കനലിന്റെ പിറവി സംഭവിക്കുന്നു . അതേ നിമിഷം, പിറവി യുടെ ആ മനോഹര നിമിഷം തന്നെ, അനിവാര്യമായ, ആത്യന്തികമായ മരണത്തിലേക്കുള്ള അതിന്റെ പ്രയാണവും ആരംഭിക്കുന്നു. ഊതി ജ്വലിപ്പിക്കേണ്ട കാറ്റിന്റെ അഭാവം നാശത്തിലേക്കുള്ള അതിന്റെ പ്രയാണത്തിന് ആക്കം കൂട്ടും. അങ്ങനെ അവസാനം, ഒരു പൊടി ചാരമായി, പിന്നൊരു മഴയിൽ ആ അസ്തിത്വം പോലും ഇല്ലാതെയായി, മഴയെന്ന മഹാപ്രയാണത്തിൽ അലിഞ്ഞു തീരും. കനലിന്റെ ആത്മാവ്  കരിഞ്ഞു തീരവെ ചാരത്തിരിക്കുവാൻ  കനലിനൊരു കൂട്ടുണ്ടോ? ഉദകക്രിയക്കൊരു കുരുന്നുണ്ടോ? ഉന്മാദിയായൊരു ആത്മാവുണ്ടോ? കനലിന്റെ കൂട്ടായ കാറ്റെവിടെ? കായുന്ന  നെഞ്ചിലെ ചൂടെവിടെ? കണ്ണുനീർ  പോലും സ്വന്തം, കാലനാവും കനലിനു കരയുവാനാവുമോ? പിറവിയിൽ തന്നെ പൊലിഞ്ഞു ജനകൻ പിറ ദോഷം തന്നെ, പറഞ്ഞു കാണും അനർഹമാം പേരുദോഷം  മായ്കുവാൻ അഗ്നിശുദ്ധിക്കിനി ആവതില്ല ഉള്ളിലെ ചൂട് പൊലിഞ്ഞു തീരവേ, ചാരമാ  കണ്ണിൻ വെളിച്ചം മറക്കവേ, ഒരു മഴതുള്ളിയാ വീര്യം കെടുത്തവേ കരി പോൽ കറുത്തൊരു ഇരുട്ട് നിറയവെ, ചാരമായ് പിരിഞ്ഞെൻറെ സ്വത്വ രേണുക്കൾ കൂട്ടുകാരനാം കാറ്റു പറിച്ചെടുക്കുന്നു അറിയു...